മഴക്കാലം ആയാലും ഭദ്രയ്ക് ചെറുപ്പം തൊട്ടേ ഒരു കാര്യം നിർബന്ധം ആണ് , ശനിയാഴ്ച ആണോ വല്യച്ഛന്റെ വീട്ടിൽ രാവിലെ തന്നെ ഹാജരാകണം. വല്യച്ചനും അച്ഛനെ പോലെ സ്‌കൂൾ മാസ്റ്റർ ആണ്. കഴിഞ്ഞ വര്ഷം ആണ് ഹെഡ്മാസ്റ്റർ ആയിട്ട് വിരമിച്ചത്. വല്യച്ഛന്റെ വീട്ടിലെ മുകളിലത്തെ നിലയിലെ ഒരു നിധിയുണ്ട്. ആ വീട്ടിലെ ഏറ്റവും വലിയ മുറി നിറയെ പുസ്തകങ്ങളാണ്. അച്ഛൻ ആണ് ചെറുപ്പത്തിലേ ഈ ശീലം തുടങ്ങി വച്ചതു. അതിനു ഒരു കാരണവും ഉണ്ടെന്നു പറയാം. ഭദ്രയ്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അവളുടെ അനുജൻ ദത്തൻ ജനിക്കുന്നത്. സ്വതവേ എന്നും കഥ പറഞ്ഞു കൊടുക്കാറുള്ള അമ്മയ്ക്ക് അനിയനെ നോക്കുന്നതിനിടക്ക് കഥ പറയാൻ നേരം കിട്ടുന്നില്ല എന്നുള്ള പരാതി പരിഹരിക്കാൻ ആണ് വല്യച്ഛന്റെ വീട്ടിൽ അച്ഛൻ ശനിയാഴ്ച തോറും കൊണ്ട് കൊണ്ട് പോകാൻ തുടങ്ങിയത്. അന്ന് അവിടെ മുത്തശ്ശിയാണ് അവൾക്കു കഥ പറഞ്ഞു കൊടുക്കാറ്. കുട്ടികളുടെ ബാലീ രാമായണവും മഹാഭാരത കഥകളും റഷ്യൻ നാടോടിക്കഥകളും ഒക്കെ അന്ന് തൊട്ടേ അവൾക്കു പരിചിതമായതാണ്. തനിയെ വായിക്കാൻ ശീലിച്ചു തുടങ്ങിയതോടെ അവൾക്കു പിന്നെ പുസ്തകങ്ങൾ മാത്രം മതിയെന്നായി. അച്ഛൻ വാങ്ങിക്കൊടുത്ത ആൻ ഫ്രാങ്കിന്റെ ഡയറി വായിച്ചതോടെ നിർത്താതെ കരഞ്ഞ അവൾക്കു ബഷീറിന്റെ പാത്തുമ്മയുടെ ആട് വായിക്കാൻ കൊടുത്താണ് അന്ന് സമാധാനിപ്പിച്ചത്.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും വല്യച്ഛന്റെ വീട്ടിലേക്കുള്ള ശനിയാഴ്ച രാവിലെ ഉള്ള യാത്രകളും പുസ്തകം വായനയും തുടർന്നു. ഇപ്പൊ ഭദ്ര കോളേജിൽ ആണ് , ഒന്നാം വര്ഷം ഇംഗ്ലീഷ്. അവൾക്കു വേണ്ട ഇംഗ്ലീഷ് പുസ്തങ്ങൾ ഒക്കെ വല്യച്ഛന്റെ മക്കൾ ആയ ഉണ്ണിയേട്ടനോ രഘുവേട്ടനോ ആണ് വാങ്ങി കൊടുക്കാറ്. ഉണ്ണിയേട്ടൻ അവളെക്കാൾ അഞ്ചു വയസിനു മൂത്തതാണ് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ എംഫിൽ ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചയും ഏട്ടൻ വീട്ടിലെത്തും. രഘുവേട്ടൻ ഇപ്പൊ മദ്രാസിൽ എഞ്ചിനീയറിംഗ് മൂന്നാം വര്ഷം ആണ്, ആള് വല്ലപ്പോഴുമേ വീട്ടിൽ വരൂ. വല്യമ്മ അവൾക്കു വേണ്ടി പലഹാരം കരുതി വയ്ക്കും, ചെല്ലാൻ വൈകിയാൽ മുത്തശ്ശിക്കും അസ്വസ്ഥയാകും. ഉണ്ണിയേട്ടനും അവളോട് പറയാൻ കുറെ കോളേജ് വിശേഷങ്ങൾ ഉണ്ടാകും. അവരൊന്നിച്ചാണ് പ്രാതൽ കഴിക്കാറ്. അത് കഴിഞ്ഞാൽ പിന്നെ പുസ്തകങ്ങളും സിനിമകളും വിശേഷങ്ങളുമാണ്. ഏട്ടന്റെ കൂട്ടുകാരും ചിലപ്പോ വരാറുണ്ട് , പിന്നെ ഭയങ്കര ചർച്ചയാണ്. എല്ലാമൊന്നും മനസിലായില്ലെങ്കിലും അവളും എല്ലാം കേട്ട് നില്കും.
ഇന്നിപ്പോൾ നേരം വെളുത്തു എട്ടുമണി ആയെങ്കിലും മഴ തോരുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഉറൂബിന്റെ ഉമ്മാച്ചു വായിച്ചു തീർത്തത് മേശപ്പുറത്തു ഇരിക്കുന്നു. ഉണ്ണിയേട്ടൻ പുതിയ ഏതേലും പുസ്തകം കൊണ്ട് വന്നോ ആവോ. എണീറ്റപ്പോഴേ പല്ലു തേച്ചു കട്ടൻ കാപ്പി കുടിച്ചെന്നു വരുത്തി വേഗം വേഷം മാറി വന്നതാണ് പക്ഷെ മഴ തോരുന്നതേയില്ല. ഇനിയിപ്പോ ഉടുത്ത പാട്ടുപാവാട നനയുമെന്നു കരുതി മാറി നിന്നിട്ടു കാര്യമില്ല.
“അമ്മേ, ഞാൻ ഇറങ്ങുവാ” പുസ്തകവുമെടുത്തു കുടയുമെടുത്തു മുറ്റത്തേക്കിറങ്ങിക്കൊണ്ടു അവൾ പറഞ്ഞു. പാടം കടന്നു വേണം, ചെറിയ കൈത്തോടു കടക്കവേ, കണങ്കാലിന് മുകളിലേക്കു പാവാട ഉയർത്തിപിടിച്ചെങ്കിലും കുറേശെയ് നനഞ്ഞു കാലിൽ തട്ടി തുടങ്ങി. വരമ്പ് കടന്നതും വീടിന്റെ പടിപ്പുരയായി. മുൻവശത്തെ വരാന്തയിൽ തന്നെ മുത്തശ്ശി ഇരിപ്പുണ്ട്, തന്നെ കാണാഞ്ഞു നോക്കി ഇരിക്കുകയാണ്. ഭദ്രയെ കണ്ടടത്തും മുത്തശ്ശിക്ക് മുഖത്തിന് നൈർമല്യം വന്നു തുടങ്ങി. ചെരുപ്പ് അഴിച്ചു വയ്ക്കാൻ നോക്കിയപ്പോ പടിക്കരികിൽ മറ്റൊരു ചെരുപ്പ് കൂടി ശ്രദ്ധയിൽ പെട്ടു.
“മുത്തശ്ശി… ഇതാരുടേയാ, വേറെ ആരേലും വന്നിട്ടുണ്ടോ?”.
“അത് ഉണ്ണിയുടെ കൂട്ടുകാരനാ…, നീ വാ, ആദ്യം വല്ലതും കഴിക്കു. കൂട്ടുകാരൻ വന്നപ്പോ ഉണ്ണി കാപ്പി കഴിച്ചു, നിന്നെ കുറെ നേരം നോക്കി ഇരുന്നു. അപ്പോഴാണ് ആ കുട്ടി വന്നത്”. ആരാണ് വന്നത് എന്ന് അറിയാൻ തോന്നിയെങ്കിലും അവള് മുത്തശ്ശിക്കൊപ്പം അടുക്കളയിലേക്കു നടന്നു. വളരെ ക്ലേശിച്ചു ആ നീണ്ട പാടവരമ്പ് കടന്നു വരുന്ന നീല പാട്ടുപാടവക്കാരിയെ നോക്കി മുകളിലത്തെ നിലയിലെ ബാല്കണിയിൽ നിന്ന് രണ്ടു കണ്ണുകളിൽ ഒരു ആനന്ദത്തിന്റെ തിളക്കം മിന്നിമറഞ്ഞതു ഭദ്രയറിഞ്ഞില്ല.
PS: The painting is done by artist Mopsang Valath