കോണിപ്പടികൾ കയറി മുകളിലെ വരാന്തയിൽ എത്തി. വരാന്തയുടെ ഏറ്റവും അറ്റത്തായിട്ടുള്ള ആട്ടുകട്ടിൽ നിശ്ചലമായി കിടക്കുന്നു. പണ്ട് വായന തലയ്ക്കു പിടിച്ച ദിവസങ്ങളിൽ ഒക്കെ എന്നെ തങ്ങിയത് അതാണ്. വർഷ കണക്കു നോക്കിയാൽ വായന ചെറുപ്പത്തിലേ എന്റെ തലയ്ക്കു പിടിച്ചതാണ്. മധ്യവേനൽ അവധിക്കു മാത്രമാണ് അധികം വായന നടക്കാത്തത്. അപ്പൊഴാണ് തറവാട്ടിൽ കുട്ടികളൊക്കെ സ്കൂൾ പൂട്ടി അവധിക്കാലം ആഘോഴിക്കാൻ എത്തുക. അപ്പൊ പുസ്തകങ്ങളോട് ഞാനും പകൽ സമയം വിടപറയും. രാത്രി മറിച്ചാണ്, അത്താഴം കഴിച്ചശേഷം എല്ലാരും കോലായിൽ ഒത്തുകൂടും. ആ സമയത്തു ഒരു ചെറുകഥാ വായിച്ചു കേൾപ്പിക്കേണ്ട ചുമതല എനിക്കാണ്. എനിക്കും അത് ഇഷ്ടമുള്ള ജോലിയാണ്. എല്ലാരും ചുറ്റുംകൂടി ഇരുന്നും കിടന്നും ഒക്കെ കഥ കേൾക്കും. ഈ പതിവും എന്റെ കോളേജ് കാലം വരെ തുടർന്നു.
മുറി തുറന്നു അകത്തു കയറി പഴയ റെഡ് ഒക്സിടെ അടിച്ച തറയുടെ ഇളം തണുപ്പ് കാലിനെ ഇക്കിളി പെടുത്തി. ഇവിടെ വേനൽ കാലത്തും മുകളിലെ മുറികളിൽ തണുപ്പ് ഉണ്ടാകാറുണ്ട്. വീടിനു ചുറ്റും ഉള്ള പറമ്പു നിറയെ കാലാകാലങ്ങളായി വളർന്നു വന്നതും വീട്ടുകാർ നട്ടുപിടിപ്പിച്ചതുമായ മരങ്ങളാണ്. എന്റെ മുറിക്ക് വലിയ മാറ്റം ഒന്നുമില്ല. ഞാൻ ഇല്ലാത്തതു കൊണ്ടുള്ള വൃത്തിയുണ്ട്. മുറിയിൽ ഒതുക്കി ബാഗുകൾ വച്ചു. ഇനി ഒന്ന് കുളിക്കണം. ഈ നഗരവാസിയുടെ വേഷം ഉരിഞ്ഞു മനസ്സിൽ ഉറങ്ങ്ഗി കിടക്കുന്ന ഗ്രാമവാസിയെ ഒന്ന് പുനപ്രതിഷ്ഠിക്കണം. അടുക്കളയിലെ എണ്ണകുടത്തിൽ നിന്ന് ഒരു കുമ്പിൾ കാച്ചിയ എണ്ണ തലയിൽ പൊത്തി. അശോകപ്പൂവിന്റെയും കറിവേപ്പിന്റെയും മണം എന്നെ വീണ്ടും ഓർമകളുടെ താഴ്വാരങ്ങളിലേക്കു കൂട്ടികൊണ്ടു പോയി. ഏറ്റവും പഴയ ഓര്മ ഏതാണ് എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ കിണറ്റിന്കരയിലെ കുളിമുറിയിലേക്ക് നടന്നു.